പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തില്ല, തീരുമാനത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍

ഫെബ്രുവരി മൂന്നിന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം വെച്ചത്.

balagopal

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി കേരളസര്‍ക്കാര്‍. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. പൊതുവില്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം മാത്രമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കേണ്ട കാര്യമാണെന്നും ബജറ്റിലെ പല നിര്‍ദേശങ്ങളില്‍ ഒന്നു മാത്രമാണ് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്തുക എന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി മൂന്നിന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം വെച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version