പന്തളത്ത് പ്രകടനം നടത്തിയത് പോലീസിന്റെ വിലക്ക് ലംഘിച്ച്; വിശദീകരണവുമായി പത്തനംതിട്ട എസ്പി

അതേസമയം, സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ഒരാള്‍ മരിക്കുകയും മൂന്ന് പേരുടെ നില ഗുരുതരവുമാണ്. 10 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

പത്തനംതിട്ട: ഇന്നലെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പോലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍. പോലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന് കാരണമായതെന്നും എസ്പി പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ഒരാള്‍ മരിക്കുകയും മൂന്ന് പേരുടെ നില ഗുരുതരവുമാണ്. 10 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി പന്തളം കവലയിലേക്ക് വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടകളും കല്ലുകളും വലിച്ചെറിഞ്ഞെത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് ശബരിമല കര്‍മ്മ സമിതി ആരോപിച്ചു. അക്രമത്തില്‍ ഏതാണ്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്.

തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ 10 പേരില്‍ സിവില്‍ പോലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണന്‍ പോലീസ് കസ്റ്റഡിയിലാണ്.

Exit mobile version