തിരുവല്ല: പ്രണയത്തിന്റെ പേരിലുണ്ടാകുന്ന പകയ്ക്കും കൊലപാതക ശ്രമങ്ങൾക്കും അറുതിയില്ലാതെ തുടരുന്നു. സംസ്ഥാനത്ത് പ്രണയം നിരസിച്ചതിന്റെ പേരിലും ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലും ഇതിനോടകം നിരവധി പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു. പാതിരാത്രിയിൽ വീട്ടിലേയ്ക്ക് ഇടിച്ച് കയറി തീ കൊളുത്തിയും, കത്തിക്ക് കുത്തിയും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോഴും സമാനമായൊരു കൊലപാതക ശ്രമമാണ് തിരുവല്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയെ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്തിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്.
തലയ്ക്കു സാരമായ പരുക്കും വലതു കൈക്ക് പൊട്ടലും സംഭവിച്ച യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴം വൈകിട്ട് ആറരയോടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവും യുവതിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നെന്നും 2 മാസം മുൻപ് യുവതി ബന്ധത്തിൽനിന്നു പിന്മാറിയതായും പോലീസ് പറഞ്ഞു.
തിരുവല്ലയ്ക്കു സമീപം സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള യുവതി തുകലശേരിയിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മദ്യലഹരിയിൽ കാറിലെത്തിയ വിഷ്ണു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.