രേഖകൾ ഉടൻ നൽകണം, അല്ലാത്തപക്ഷം ദുരിതാശ്വാസ നിധിയുടെ അപേക്ഷ അംഗീകരിക്കില്ല; ഇനിയെന്തിന്, നാരായണൻ വിടപറഞ്ഞിട്ട് 3 വർഷം!

പൊന്നാനി: അപേക്ഷകൻ മരണപ്പെട്ട് 3 വർഷം പിന്നിടുമ്പോൾ ചകിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് വിചിത്രമായ നടപടി എത്തിയത്. അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നാണ് കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നത്.

അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷം വില്ലേജ് ഓഫീസിൽ നിന്നും നടപടി സ്വീകരിച്ചതിലെ അതിശയമാണ് കുടുംബത്തിന് ഇപ്പോൾ. അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി നേരിട്ട് നൽകിയ അപേക്ഷയ്ക്ക് ജീവിച്ചിരുന്നകാലത്ത് പ്രതികരണം ഉണ്ടായില്ല. 2019ൽ ആണ് അദ്ദേഹം മരണപ്പെട്ടത്. കുടുംബം അപേക്ഷയുടെ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്നുള്ള കത്ത് വരുന്നത്.

നാരായണൻ താമസിച്ചിരുന്ന വീട്ടിൽനിന്ന് 2 കിലോ മീറ്റർ അകലെയാണ് വില്ലേജ് ഓഫിസ്. നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് കത്തിൽ പറഞ്ഞില്ലെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

Exit mobile version