തൃശ്ശൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രികർക്ക് ദാരുണാന്ത്യം, പൊലിഞ്ഞത് 4 ജീവൻ

തൃശ്ശൂർ: തൃശ്ശൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. തൃശ്ശൂർ എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാഞ്ഞാണിയിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിർദിശയിൽനിന്ന് വന്ന ബസിൽ കാർ ഇടിച്ചുകയറിയത്. ഉടനെ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കാറിന്റെ മുൻവശം പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. എൽത്തുരുത്ത് സ്വദേശി വിൻസന്റ്, ഭാര്യ മേരി, തോമസ്, ജോർജി എന്നിവരാണ് മരിച്ചത്. മരിച്ചവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക സൂചന. വളരെ പണിപ്പെട്ടാണ് കാർ യാത്രികരെ പുറത്തേക്ക് എടുത്തത്.

Exit mobile version