യാതൊരു കുടുംബപ്രശ്‌നങ്ങളുമില്ല, നിഷയെ ‘കടുംകൈ’ ചെയ്യാൻ പ്രേരിപ്പിച്ചത് മാനസിക അസ്വസ്ഥതയാകാം; ഉല്ലാസിനെതിരെ യാതൊരു പരാതിയും ഇല്ലെന്ന് ഭാര്യാപിതാവ്

പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് വ്യക്തമാക്കി ഭാര്യാപിതാവ് ശിവാനന്ദൻ. ആശ എന്നറിയപ്പെടുന്ന 38കാരി നിഷയെ ഇന്ന് രാവിലെയോടെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യ ചെയ്യാൻ കാരണമെന്നും ശിവാനന്ദൻ പറയുന്നു.

മരണത്തിൽ യാതൊരു സംശയവുമില്ലെന്നും പോലീസിൽ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ”മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകും ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തിൽ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ല” ശിവാനന്ദൻ പറയുന്നു.

രാത്രി കിടപ്പുമുറിയിൽ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയിൽ തൂങ്ങിയ നിലയിൽ നിഷയെ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിൽ താമസമാക്കിയത്.

Exit mobile version