ചിറയിന്‍കീഴ് മധ്യവയസ്‌കന്റെ കൊലപാതകം; നിജ എന്ന ക്രൂരകൊലയാളി അറസ്റ്റില്‍

അന്വേഷണത്തില്‍ രണ്ടു വര്‍ഷം മുന്‍പും പ്രതി സമാനമായ രീതിയില്‍ കുറ്റം ചെയ്തിട്ടുള്ളതായി പോലീസിനു കണ്ടെത്തി

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്കു സമീപം മധ്യവയസുകാരന്റെ കൊലപാതകത്തിനല്‍ യുവാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം വയല്‍തിട്ട വീട്ടില്‍ ബിനു (50) ആണു മരിച്ചതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. താലൂക്ക് ആശുപത്രിക്കു സമീപത്തെ ബാറിനു മുന്നില്‍ അണ് 50ക്കാരനായ ബിനു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിലും മരിച്ചു കിടന്ന സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണോയെന്ന സംശയം നേരത്തെ പോലീസിനുണ്ടായി. പോലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍, ബിനുവിനു കടുത്ത രീതിയില്‍ പൈല്‍സിന്റെ അസുഖം ഉണ്ടായിരുന്നതായും അതു പൊട്ടി ഉണ്ടായ ചോരക്കറ ആണെന്നും കണ്ടെത്തി. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഫലം വന്നതോടെയാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം ആയിരുന്നു മരണ കാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.

തലേന്നു രാത്രി ബിനുവിനെ മദ്യപിച്ച നിലയില്‍ കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. തുടര്‍ന്ന് റൂറല്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ കടകളിലും നാട്ടുകാര്‍ക്കിടയിലും അന്വേഷണം നടത്തി. സ്ഥലവാസിയല്ലാത്ത, ഷര്‍ട്ടിടാത്ത ഒരാള്‍ ബിനുവിനെ അസഭ്യം പറയുന്നത് അതുവഴി പോയ പ്രദേശവാസി ശ്രദ്ധിച്ചിരുന്നു. അയാള്‍ വിവരം ഷാഡോ സംഘത്തെ അറിയിച്ചു. നിര്‍ണായകമായ ഈ വിവരം ലഭിച്ചതോടെ ബാറിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. ബാറിലെ ക്യാമറയില്‍നിന്ന് ഷര്‍ട്ടിടാത്ത, തോളില്‍ തോര്‍ത്ത് ചുറ്റിയ ഒരാളുടെ ദൃശ്യം പോലീസിനു ലഭിച്ചു. മുഖം വ്യക്തമല്ല.

സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് അവിടെ താമസിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതായി മനസിലായത്. ലോഡ്ജിലെ റജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസമാണ് അയാള്‍ കൊടുത്തിരുന്നത്. ആകെയുള്ളത് കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രം. നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും തെറ്റ്. റജിസ്റ്ററില്‍ എഴുതിയ മൊബൈല്‍ നമ്പരിലെ അക്കങ്ങള്‍ മാറ്റി പോലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു.
നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. പോലീസ് ആ ഫോണിന്റെ കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ചു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മന്‍സിലില്‍ നിജയെ (42 ) ചിറയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ സംഘം അറസ്റ്റു ചെയ്തു. ബാറില്‍നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്. അന്വേഷണത്തില്‍ രണ്ടു വര്‍ഷം മുന്‍പും പ്രതി സമാനമായ രീതിയില്‍ കുറ്റം ചെയ്തിട്ടുള്ളതായി പോലീസിനു കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെയാണ് നിജ കൊലപ്പെടുത്തിയത്. ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപത്തെ ഓടയില്‍നിന്നാണു നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയും റോഡുമായി ദൂരമുണ്ട്. സാധാരണരീതിയില്‍ ഒരാള്‍ ഓടയില്‍ വീഴാന്‍ സാധ്യതയില്ല. സംശയംതോന്നിയ പോലീസ് ബഷീറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ഏറ്റവും കൂടുതല്‍ തവണ വിളിച്ച നമ്പറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് നിജയിലാണ്. ബഷീറും നിജയും തമ്മില്‍ സാമ്പത്തിക വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ബഷീറിനെ നിജ കാറില്‍ കയറ്റി കൊണ്ടു പോയി മര്‍ദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി മരിച്ച ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപം ഓടയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. അന്നു തമിഴ്‌നാട്ടില്‍നിന്നാണ് ഷാഡോ സംഘം നിജയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ഈ കേസ് നിലവിലുണ്ട്. കൂടാതെ കന്റോണ്‍മെന്റ് സ്റ്റേഷനിലും പ്രതിക്കെതിരെ മോഷണകുറ്റത്തിനു കേസുണ്ട്.

തിരുവനന്തപുരം റൂറല്‍ എസ്പി: പി.അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി: പി.അനില്‍കുമാര്‍, ചിറയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.നിയാസ്, ഷാഡോ എസ്‌ഐ: സിജു.കെ.എല്‍.നായര്‍, എഎസ്‌ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

Exit mobile version