ബസ് നിര്‍ത്തി കൂട്ടുക്കാരോട് ‘കുശലം പറച്ചില്‍’; ചോദ്യം ചെയ്ത യാത്രികന് ക്രൂരമര്‍ദ്ദനം, സൗകര്യമുള്ളവര്‍ യാത്ര ചെയ്താല്‍ മതിയെന്ന ഉപദേശവും! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ക്രൂരത തുറന്ന് കാണിച്ച് കുറിപ്പ്

വര്‍ത്തമാനം നീണ്ടപ്പോള്‍ ബസിലെ യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തു.

പാലാ: ബസ് നിര്‍ത്തിയിട്ട് കൂട്ടുക്കാരോട് വര്‍ത്തമാനം പറഞ്ഞതിന് ചോദ്യം ചെയ്ത യാത്രികന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ക്രൂര മര്‍ദ്ദനം. അതിക്രമം സഹയാത്രികനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എറണാകുളം- പാലാ റൂട്ടില്‍ ഓടുന്ന ആര്‍എസ്എ 869-ാം നമ്പര്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് പാലായിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞു നിന്നു. ഇതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. വര്‍ത്തമാനം നീണ്ടപ്പോള്‍ ബസിലെ യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തു. ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന ഒരാള്‍ ഉച്ചത്തില്‍ തന്നെ ബസ് എടുക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവര്‍ ബസ് എടുക്കാന്‍ തയാറായത്.

ശേഷം വണ്ടി ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ബസ് എടുക്കാന്‍ ആവശ്യപ്പെട്ട യാത്രക്കാരന്‍ ഇറങ്ങാന്‍ പോയി. ഉടനെ ഡ്രൈവര്‍ ഇദ്ദേഹത്തെ ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. ആ ബസില്‍ തന്നെ ഉണ്ടായിരുന്ന ബാലു മഹേന്ദ്ര എന്ന യുവാവാണ് പാലാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയതും അതിക്രമം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചതും.

മര്‍ദ്ദിച്ച ശേഷം സൗകര്യമുള്ളവള്‍ ബസില്‍ യാത്ര ചെയ്താന്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഭീഷണി മുഴക്കിയ ശേഷവുമാണ് ഡ്രൈവര്‍ ബസ് എടുത്തതെന്നും പരാതിയില്‍ പറയുന്നുണ്ട്. കെഎസ്ആര്‍സി ഡ്രൈവറുടെ അതിക്രമത്തിനെതരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Exit mobile version