മലയാളി പെണ്ണിന് മിന്നുചാര്‍ത്തി ബംഗാളി പയ്യന്‍; ബംഗാളിലെ പരമ്പരാഗത ചടങ്ങളുകളോടു കൂടി തിരൂരില്‍ വേറിട്ടൊരു വിവാഹം, വിശേഷങ്ങള്‍ അറിയാം

മലയാളി പെണ്ണിന് മിന്നുചാര്‍ത്തി ബംഗാളി പയ്യന്‍. തിരൂരിലാണ് ഏറെ വ്യത്യസ്തമായി ബംഗാളിലെ പരമ്പരാഗത രീതിയില്‍ ചടങ്ങുകളോടെ വിവാഹം നടത്തിയത്. തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തിലാണ് ആകാംക്ഷ നിറയ്ക്കുന്ന ചടങ്ങുകളോടെയുള്ള വിവാഹം നടന്നത്. ബുധനാഴ്ചയായിരുന്നു വിവാഹം. കേരളത്തിന്റെ പരമ്പരാഗത രീതിയില്‍ വ്യാഴാഴ്ചയും വിവാഹം നടത്തി.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി ‘കാര്‍ത്തിക’യില്‍ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാര്‍ദനന്‍ പേരാമ്പ്രയുടെയും പി. രാജിയുടെയും മകള്‍ ഗായത്രി ജനാര്‍ദനനാണ് ബംഗാളില്‍നിന്നുള്ള സുദീപ്തേ ദേ മിന്നുചാര്‍ത്തിയത്.

ജോലിയ്ക്കിടെയുള്ള പരിചയം സൗഹൃദത്തിലേയ്ക്കും പ്രണയത്തിലേയ്ക്കും വഴിമാറുകയായിരുന്നു. വീട്ടുകാരും സമ്മതം മൂളിയതോടെ വ്യത്യസ്തമായ വിവാഹം നടന്നു. ബില്‍ കാഷ് കുമാര്‍ദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്തേ ദേ. ഇദ്ദേഹം ബംഗളൂരുവില്‍ സ്പുട്‌നിക് വാക്‌സിന്‍ കമ്പനിയിലാണ് സുദീപ്‌തേ ദേ ജോലിചെയ്യുന്നത്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് നടത്തിയ ചടങ്ങുകളാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്.

വ്യത്യസ്തമായ ചടങ്ങുകള്‍ ഇങ്ങനെ;

പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരന്‍ വധുവിനെ കാണാതെ മറ്റൊരിടത്ത് മാറിയിരിക്കണം. തുടര്‍ന്ന് വിവാഹ വസ്ത്രമണിഞ്ഞ് വരനെ വിവാഹവേദിയിലേക്ക് ആനയിക്കും. വധുവിനെ പല്ലക്കിന് സമാനമായ പലകയില്‍ കയറ്റിയിരുത്തി വെറ്റില കൊണ്ട് മുഖം മറച്ച് ബന്ധുക്കള്‍ വിവാഹവേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് മാലയിടും.

വിവാഹം നിശ്ചയിച്ചാല്‍ സന്തോഷസൂചകമായി അണിയിച്ചൊരുക്കിയ ഒരു മത്സ്യത്തെ വരന്റെ വീട്ടിലേക്കും തുടര്‍ന്ന് വധുവിന്റെ വീട്ടിലേക്ക് തിരിച്ചു വേറൊരു മത്സ്യവും കൊടുത്തയക്കാറുണ്ട്. ഹില്‍സ, രോഹു എന്നീ മത്സ്യങ്ങളാണ് കുടുംബത്തിന്റെ സാമ്പത്തിക നിലക്കനുസരിച്ച് കൊടുത്തയക്കുക. മത്സ്യത്തിന് സാരിയുടുപ്പിച്ച് കമ്മലണിയിച്ച്‌സിന്ദൂരം ചാര്‍ത്തിയാണ് അലങ്കരിക്കുക.

Exit mobile version