വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തിക്കും, ഒരാഴ്ചയ്ക്കുള്ളില്‍ വില സാധാരണ നിലയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കുക. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

കൃഷി മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു.

പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ പെയ്ത അപ്രതീക്ഷിത മഴയും പച്ചക്കറി വില ഉയരാന്‍ ഇടയാക്കി. വിള നശിച്ചുപോയതാണ് പൊടുന്നനെയുള്ള വിലക്കയറ്റത്തിന് ഇടയാക്കിയത്. സംസ്ഥാനത്ത് തക്കാളി വില കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു.

Exit mobile version