ഉറക്കത്തില്‍ നിന്ന് എണീറ്റപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉമ്മയെ, ബാപ്പയെ കാണാനുമില്ല; നടുക്കം മാറാതെ ഫൗസിയ, ഓര്‍മയിലുള്ളത് ചോക്ലേറ്റ് കഴിച്ചത് മാത്രം

Nasila Bheegom Murder case | Bignewslive

പാലോട്: ഉറക്കത്തില്‍ നിന്ന് എണീറ്റപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഉമ്മയെ കണ്ടതിന്റെ അമ്പരപ്പും നടുക്കവും വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് മകള്‍ ഫൗസിയ. ചേതനയറ്റ ഉമ്മയെ കണ്ടു, എന്നാല്‍ ബാപ്പ റഹീമിനെ കാണാനുമില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ പതറി നില്‍ക്കുകയാണ് ഫൗസിയ.

പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസിലാബീഗത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം റഹീം രക്ഷപ്പെടുകയായിരുന്നു. രാത്രി ചോക്ലേറ്റ് കഴിച്ചത് മാത്രമാണ് ഫൗസിയയ്ക്ക് ഓര്‍മയിലൊള്ളൂ. ബുധനാഴ്ച രാത്രിയും എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് കാര്യങ്ങളും കഥകളുമൊക്കെപ്പറഞ്ഞാണ് ഉറങ്ങാന്‍ കിടന്നത്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി റഹീം വിവാഹത്തിനുപോയി മടങ്ങിവന്നപ്പോള്‍ കൊണ്ടുവന്ന രണ്ട് ചോക്ലേറ്റുകള്‍ ഉമ്മയ്ക്കും തനിക്കും തന്നതായി ഫൗസിയ പറയുന്നു.

രണ്ടാളും അതും നുണഞ്ഞാണ് ഉറങ്ങാന്‍ കിടന്നത്. പിന്നെ സംഭവിച്ചതൊന്നും ഫൗസിയയ്ക്കും ഓര്‍മ്മയില്ല. കഴുത്തിലും നെഞ്ചിലുമേറ്റ ആഴത്തിലുള്ള കുത്താണ് നാസിലയുടെ മരണത്തിനു കാരണമായത്. ഒപ്പം കിടന്നുറങ്ങിയ മകള്‍പോലും അറിയാതെയാണ് റഹീം കൊലപാതകം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്. അതേസമയം, കൊലപാതകത്തിനുള്ള കാരണമെന്താണ് ഇതുവരെയും വ്യക്തമായിട്ടില്ല.

രാവിലെ ഉമ്മയുടെ ബാപ്പ വന്നുവിളിച്ചപ്പോഴാണ് ഫൗസിയ ഉണര്‍ന്നത്. എല്ലാം കണ്ട് തളര്‍ന്നുവീണ അവളെ ഉടന്‍തന്നെ മറ്റൊരു വീട്ടിലേക്കു മാറ്റി. കഴിച്ച ചോക്ളേറ്റില്‍ മയക്കുമരുന്നുണ്ടായിരുന്നോ എന്ന് ഇനിയുള്ള പരിശോധനയിലേ അറിയാന്‍ കഴിയൂ.

Exit mobile version