ആനവണ്ടിയിലെ ഏക വനിതാ ഡ്രൈവര്‍ ഷീലയുടെ സേവനം ഇനി കൊട്ടാരക്കരയില്‍

first woman driver | Bignewslive

കൊട്ടാരക്കര: കെഎസ്ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവറായ ഷീലയുടെ സേവനം ഇനി കൊട്ടാരക്കരയില്‍. പെരുമ്പാവൂരില്‍ നിന്നാണ് കൊട്ടാരക്കര ഡിപ്പോയിലേക്കു ഷീലയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്. കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടില്‍ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാണ് ഓടിക്കുന്നത്. ദേശിങ്ങനാടിന്റെയും തലസ്ഥാന നഗരിയുടെയും രാജപാതകളില്‍ ആനവണ്ടിയുടെ സാരഥിയായി ഷീലയെകാണാം.

കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കുമുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്. 2013-ലാണ് കോതമംഗലം ചെങ്ങനാല്‍ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ ഷീല കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലിക്ക് കയറുന്നത്. എം.പാനല്‍ഡായി മുന്‍പ് ചില വനിതാ ഡ്രൈവര്‍മാര്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നെങ്കിലും കെ.എസ്.ആര്‍.ടി.സി.യിലെ ആദ്യ സ്ഥിരം ഡ്രൈവര്‍ ഷീലയായിരുന്നു.

ഡ്രൈവിങ് സ്‌കൂളില്‍ പരിശീലകയായിരുന്ന ഷീലയ്ക്ക് സ്വകാര്യബസുകള്‍ ഓടിച്ചുള്ള പരിശീലനവും ഡ്രൈവര്‍മാരായ സഹോദരന്മാരുമാണ് കെ.എസ്.ആര്‍.ടി.സി.യില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി.യിലെ ഡ്രൈവര്‍ ജോലി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഷീല പറയുന്നു. കൊട്ടാരക്കരയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ കാരണം അറിയില്ലെങ്കിലും ജോലിയില്‍ ഷീല സജീവമായി തന്നെ നില്‍ക്കുന്നുണ്ട്.

Exit mobile version