ആലപ്പുഴയിലെ സ്വകാര്യ ഐടിഐയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച ക്രിസ്തുമസ് ആഘോഷത്തിനിടയിലാണ് ആക്രമണം ആരംഭിച്ചത്.

ആലപ്പുഴ: ആലപ്പുഴയിലെ സ്വാകര്യ ഐടിഐയില്‍ രണ്ട് ദിവസങ്ങളിലായി വിദ്യാര്‍ത്ഥി സംഘര്‍ഷം കനക്കുന്നു. വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളിലായി ആക്രമണം കൂടി വരികയാണ്. തടയാന്‍ ശ്രമിച്ച അധ്യാപകര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഐടിഐയിലാണ് സംഭവം.

വ്യാഴാഴ്ച ക്രിസ്തുമസ് ആഘോഷത്തിനിടയിലാണ് ആക്രമണം ആരംഭിച്ചത്. ശേഷം അക്രമം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സിസിടിവി പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്. പ്രായപൂര്‍ത്തിയാകാത്തവരും വിദ്യാര്‍ഥികളുമായതിനാല്‍ പോലീസ് രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം വിദ്യാര്‍ത്ഥികളെ വിട്ടയക്കുകയാണ് ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തന്നെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പിട്ടിരുന്നതായും അതിന്റെ തുടര്‍ച്ചയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നുമാണ് നിഗമനം. പക്ഷേ ഇതിനിടെ അക്രമത്തിന്റെ പേരില്‍ പോലീസ് നിരപരാധിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ അരൂക്കുറ്റി ഏഴാംവാര്‍ഡ് കണ്ണഞ്ചിറ ഫിറോസാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഡിവൈഎഫ്‌ഐ അരൂക്കുറ്റി ഇഎംഎസ് കമ്മിറ്റിയംഗമാണ് ഫിറോസ്.

Exit mobile version