ശബരിമല സന്ദര്‍ശനത്തിനെത്തിയ ഐജി പി വിജയന്റെ ചെരിപ്പ് മോഷണം പോയി; ‘മോഷ്ടാവിനെ’ ഒപ്പിയെടുത്ത് സിസിടിവി

ശബരിമല സന്ദര്‍ശനത്തിനെത്തിയ ഐജി പി വിജയന്റെ ചെരിപ്പ് മോഷണം പോയി. സിസിടിവിയുടെ സഹായത്തോടെ കള്ളനെ കണ്ടെത്തി, എന്നാല്‍ പിടികൂടാന്‍ സാധിച്ചില്ല. ശബരിമല സന്ദര്‍ശനത്തിന് പോകുന്ന വഴിയില്‍ എരുമേലി വലിയമ്പലത്തില്‍ കയറിയപ്പോഴാണ് ഐജിയുടെ ചെരിപ്പ് കാണാതായത്.

നടപ്പന്തലില്‍ അഴിച്ച് വച്ച ചെരിപ്പാണ് മോഷണം പോയത്. ചെരിപ്പ് കൊണ്ടുപോയതാകട്ടെ, തെരുവുനായയും. ചെരുപ്പ് ഗോപുരത്തിന്റെ സമീപത്തുള്ള മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാണാനും സാധിച്ചു. ആധുനിക സജ്ജീകരങ്ങളോട് കൂടിയ 36ഓളം സിസിടിവികളാണ് എരുമേലിയില്‍ സ്ഥാപിച്ചിട്ടുള്ളത്.

ചെരിപ്പ് കാണാതെ അന്വേഷിച്ച ഐജി വിഷയം സി ഐ മനോജ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലും കള്ളനേയും സിസിടിവി ഒപ്പിയെടുത്തത്.

Exit mobile version