‘ഒരു ദയയും വേണ്ട’ ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ കടുത്ത പിഴ; സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കവെ നിലപാട് കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത്, ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. കോവിഡ് കേസുകള്‍ ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസലേഷനില്‍ കഴിയുന്നവന്നരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപക്ക് മുകളില്‍ കടുത്ത പിഴ ചുമത്താന്‍ നിര്‍ദേശം കൈമാറി. പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്ക് മാറ്റും. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് റസ്‌പോണ്‍സ് ടീമുകള്‍ ഉറപ്പു വരുത്തണം.

Exit mobile version