തൊണ്ടയില്‍ കല്ലു കുടുങ്ങി; മരണത്തോട് മല്ലടിച്ച് ഒരു വയസുകാരി, കൈത്തണ്ടയില്‍ കിടത്തി നിമിഷ നേരംകൊണ്ട് കല്ല് കളഞ്ഞ് പ്രനൂപ്, ആയിഷയ്ക്ക് പുനര്‍ജന്മം

ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിച്ച് അബോധാവസ്ഥയിലായ ഒരു വയസുകാരി ആയിഷ സെന്‍ഹയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികനായ പ്രനൂപ്. കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി നിമിഷ നേരം കൊണ്ട് കല്ല് പുറത്തേയ്ക്ക് കളഞ്ഞ് കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നു. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്ഥയായിരുന്നു.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവന്‍ രക്ഷാ മാര്‍ഗങ്ങളില്‍ ആശുപത്രിയില്‍ നിന്ന് പരിശീലനം ലഭിച്ചിതാണ് പ്രനൂപിന് ഒരു ജീവന്‍ തന്നെ രക്ഷിക്കാന്‍ സാധിച്ചത്. പതിവുവഴി വിട്ട് എളുപ്പവഴിയായ അമ്പുകുത്തിയിലൂടെ ആദ്യമായി വന്നതാണെന്നും പ്രനൂപ് പറഞ്ഞു.

സംഭവം ഇങ്ങനെ;

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടി മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോള്‍ ഇളയവള്‍ ഒരു വയസ്സുകാരി ആയിഷ സെന്‍ഹയെ നോക്കാനേല്‍പിച്ചത് മൂത്തയാള്‍ ആറുവയസുകാരന്‍ മുഹമ്മദ് ഫര്‍സിനെയായിരുന്നു. ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെന്‍ഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്. ജനാലയ്ക്കു മുകളില്‍ കയറി നില്‍ക്കുകയായിരുന്ന മൂത്ത കുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സെന്‍ഹ. കളിക്കുന്നതിനിടെ വായിലിട്ട നെല്ലിക്ക വലുപ്പത്തിലുള്ള കല്ല് മേല്‍പോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടന്‍ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയില്‍ കയ്യിട്ട് കല്ലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെ തോളില്‍ കിടത്തി തട്ടി നോക്കി എന്നാല്‍ കല്ലു പോയില്ല. കുട്ടിയുടെ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു വന്നു. അയല്‍വാസി ശകുന്തളയും ഒപ്പമെത്തി. അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവില്‍ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവര്‍ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിര്‍ത്തി ഓടിയെത്തി.

പ്രനൂപ് കുട്ടിയെ ഉടന്‍ എടുത്ത് ശാസ്ത്രീയമായ രീതിയില്‍ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോള്‍ രക്തത്തോടൊപ്പംംകല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതല്‍ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകള്‍ അപ്പോഴേക്കും പുറത്തേക്ക് അല്‍പം തള്ളി വന്നിരുന്നു. കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Exit mobile version