കുത്തിയൊഴുകുന്ന മീനച്ചിലാറിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറച്ചു ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം; ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത് മിമിക്രി കലാകാരനും

Old age woman | Bignewslive

കോട്ടയം; കുത്തിയൊലിച്ച് ഒഴുകുന്ന മീനച്ചിലാറിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറച്ചു ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം. ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചുകയറ്റിയതാകട്ടെ, മിമിക്രി കലാകാരന്‍ ഷാല്‍ കോട്ടയവും അമ്മ ലാലിയും സുഹൃത്തുക്കളും. കറുകച്ചാല്‍ സ്വദേശിനിയായ 82കാരി രാജമ്മയ്ക്കാണ് അഞ്ചുപേരുടെ കൈകളില്‍ പുനര്‍ജന്മം ലഭിച്ചത്.

സംഭവത്തെ കുറിച്ച് ഷാല്‍ കോട്ടയം പറയുന്നു;

‘ചുങ്കം പാലത്തിന് സമീപമാണ് താമസിക്കുന്നത്. സമയം ഉച്ചയ്ക്ക് രണ്ടര. ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് മാലിക്കാട്ടുമാലില്‍ സൗമ്യ, പാലത്തിനുസമീപം ആറ്റിലൂടെ ഒരാള്‍ ഒഴുകിവരുന്നുവെന്നുപറഞ്ഞ് ഓടിയെത്തിയത്. കേട്ടയുടനെ വെള്ളത്തിലേക്ക് ചാടി. അമ്മ ലാലിയും ഒപ്പമുണ്ടായിരുന്നു. വയോധികയ്ക്കടുത്തേക്ക് നീന്തിയെത്തിയപ്പോഴേക്കും, മാലിക്കാട്ടുമാലി മനോഹരനും മാങ്ങാപ്പള്ളിമാലിയില്‍ വിപിനും ധനേഷും കരയില്‍നിന്ന് വള്ളവുമായി അടുത്തെത്തി.

സാരി ധരിച്ചശേഷം ഇതിനുപുറത്ത് അവര്‍ നൈറ്റിയും ധരിച്ചിരുന്നു. അവര്‍ അബോധാവസ്ഥയിലായിരുന്നു. വള്ളത്തില്‍ കയറ്റിയാല്‍ വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍, വള്ളത്തില്‍ പിടിച്ചശേഷം പതിയെ വയോധികയെ കരയിലേക്കടുപ്പിച്ചു. വീടിന്റെ തിണ്ണയില്‍ കിടത്തി. എല്ലാവരുംചേര്‍ന്ന് കാലുകള്‍ തിരുമ്മി. ഇതിനിടെ അവര്‍ ഛര്‍ദിച്ചു. മള്ളൂശ്ശേരി രക്തദാനസേനാ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോണിനെ വിവരമറിയിച്ചു. അദ്ദേഹവും എത്തി. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെള്ളത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകിയെത്തിയതിനാല്‍, ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവരുടെ ചിത്രമെടുത്ത് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടു. നിമിഷങ്ങള്‍ക്കകം, രക്ഷപ്പെടുത്തിയത് കറുകച്ചാല്‍ സ്വദേശിനിയെയാണെന്ന് കണ്ടെത്തി. 15 മിനിറ്റിനുള്ളില്‍ ആളെ തിരിച്ചറിയാനായി. ശക്തമായ ഒഴുക്കില്‍ ദൈവാനുഗ്രഹംകൊണ്ടാണ് അവരെ രക്ഷിക്കാനായത്’

Exit mobile version