ശബരിമലയിലെ ആചാര ലംഘനം, പരിഹാരപൂജ ചെയ്‌തെന്ന വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റ്; ദേവസ്വം ബോര്‍ഡ്

കഴിഞ്ഞ നവംബറില്‍ ചിത്തിരആട്ട ഉത്സവത്തിന് നട തുറന്നപ്പോളായിരുന്നു വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുകയും പടിയില്‍ പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്

പത്തനംതിട്ട: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ശബരിമലയില്‍ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്‌തെന്ന വാദം തെറ്റെന്ന് ദേവസ്വം ബോര്‍ഡ്. പരിഹാരക്രിയക്കുള്ള പൂജയ്ക്കായി ചീട്ടാക്കുകയോ ദേവസ്വം ബോര്‍ഡില്‍ പണമടയ്ക്കുകയോ വത്സന്‍ തില്ലങ്കേരി ഇതു വരെ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ ചിത്തിരആട്ട ഉത്സവത്തിന് നട തുറന്നപ്പോളായിരുന്നു വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുകയും പടിയില്‍ പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആചാര ലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി തന്നെ സമ്മതിച്ചിരുന്നു. ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്യുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു. എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ പരിഹാരക്രിയകള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ടിട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ പരിഹാര ക്രിയ ചെയ്തെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Exit mobile version