കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് 38 ലക്ഷം ബാധ്യത; തളിപ്പറമ്പിലെ വീട് വിറ്റ് പണം നല്‍കി പ്രസിഡന്റ് സതീഷ് പാച്ചേനി

നിര്‍മ്മാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്.

കണ്ണൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് വിറ്റ് പണംകണ്ടെത്തി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യതതീര്‍ക്കാനാണ് തളിപ്പറമ്പിലുള്ള വീട് പാച്ചേനി വീട് വിറ്റത്. 38 ലക്ഷം രൂപയ്ക്കാണ് നീട് വിറ്റത്. അഞ്ചുവര്‍ഷം മുന്‍പ് 40 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച വീടാണിത്.

നിര്‍മ്മാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാര്‍ട്ടി ഫണ്ട് ലഭ്യമായാല്‍ പിന്നീട് ആ പണം തിരികെ നല്‍കാമെന്ന ധാരണയിലാണിത്. ഡിസിസിയുടെ പഴയകെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പണി കരാറുകാരനെ ഏല്‍പ്പിച്ചിരുന്നു. ചില തര്‍ക്കങ്ങള്‍ കാരണം വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോള്‍ ആദ്യത്തെ വാഗ്ദാനം ഉടന്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുമെന്നായിരുന്നു.

അപ്പോഴേക്കും പാര്‍ട്ടിക്ക് വലിയ ബാധ്യതവന്നു. തെരഞ്ഞെടുപ്പ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. അതിനിടെ കരാറുകാരനെ ഒഴിവാക്കി നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തില്‍ പകുതി കൊടുത്തു. 39 ലക്ഷം ബാധ്യതയായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാന്‍ ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സംഘടിപ്പിച്ചു. ബാക്കി ബാധ്യത തീര്‍ക്കാനാണ് പ്രസിഡന്റ് വീടുവിറ്റ് പണംനല്‍കിയത്.

Exit mobile version