‘തിളച്ച പാല്‍ ചെവിയിലൊഴിച്ചു, തലയ്ക്കടിക്കും, വിരല്‍ തല്ലി ഒടിച്ചു’ ഭര്‍ത്താവിന്റെ മൃഗീയ പീഡനം ഭയന്ന് അയല്‍നാട്ടില് ജോലി ചെയ്ത് അധ്യാപിക, നരക തുല്യം സുചിത്രയുടെ ജീവിതം

ആലപ്പുഴ: ഭര്‍ത്താവിന്റെ മൃഗീയ പീഡനം ഭയന്ന് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യേണ്ട ഗതികേടില്‍ അധ്യാപിക. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ്.നായര്‍ ആണ് ഭര്‍ത്താവിന്റെ പീഡനം ഭയം മൂലം അന്യസംസ്ഥാനത്തേയ്ക്ക് ജോലി തേടി പോയത്. നാട്ടിലെത്തിയാല്‍ തന്നെ പുറത്തിറങ്ങാറുമില്ല. ജോലിക്കിടെ മക്കളെ വീഡിയോ കോളിലൂടെ കണ്ടാണ് സന്തോഷം കണ്ടെത്തുന്നത്.

12 കൊല്ലം മുന്‍പായിരുന്നു ആലപ്പുഴ സ്വദേശിയായ വിശാലുമായി സുചിത്രയുടെ വിവാഹം കഴിഞ്ഞത്. കുറച്ചു കാലത്തിനുശേഷം ഭര്‍ത്താവില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. കടുത്ത മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് മൃഗീയ പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നു. ജീവിതം നരകതുല്യമാവുകയും ചെയ്തു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതെല്ലാം തടസ്സപ്പെടുത്തിയിരുന്നു.

തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചും ക്രൂര പീഡനങ്ങള്‍ ഏറ്റവാങ്ങേണ്ടതായി വന്നുവെന്ന് സുചിത്ര പറയുന്നു. വിരല്‍ തല്ലി ഒടിക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ ഗാര്‍ഹിക പീഡനകേസ് കോടതിയിലാണ്. സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിക്കുകയാണ് ഭര്‍ത്താവ്.

സുചിത്രയുടെ അമ്മയും രണ്ടു മക്കളും അധിക്ഷേപങ്ങള്‍ സഹിച്ച് ഇവിടെയാണ് ഇപ്പോള്‍ താമസം. 2017 മുതല്‍ നിരവധി പരാതികള്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയിട്ടും ഭര്‍ത്താവിനെ താക്കീത് ചെയ്തു വിടുകയായിരുന്നു. സ്വസ്ഥമായി ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന് സുചിത്ര ചോദിക്കുന്നു.

Exit mobile version