വിഷാദരോഗത്തിനും, മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ യോഗ ചെയ്യാം; തൃശ്ശൂരില്‍ യോഗ ചെയ്ത് കെ സുരേന്ദ്രന്‍

തൃശൂര്‍: കൊവിഡ് മഹാമാരി കാലത്ത് യോഗ നല്‍കുന്നത് പ്രതീക്ഷയുടെ കിരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ ദുരിതകാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ യോഗയിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂരില്‍ ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രയോഗദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ഈ കോവിഡ് കാലത്ത് യോഗ വലിയ പ്രതീക്ഷ നല്‍കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ യോഗയ്ക്ക് പ്രാധാന്യം നല്‍കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യോഗ പഠനവും പരിശീലനവും കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊവിഡ് കാലത്ത് മാനസികമായ പ്രശ്‌നങ്ങള്‍ക്കും വിഷാദരോഗത്തിനും പരിഹാരം കാണാന്‍ യോഗയ്ക്ക് സാധിക്കും. എല്ലാവര്‍ക്കും ആരോഗ്യവും സമാധാനവും നല്‍കാന്‍ യോഗയ്ക്ക് സാധിക്കട്ടേയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാപ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് സമ്പൂര്‍ണ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍, റിട്ട മേജര്‍ ഡോ ഗോപിനാഥന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ പങ്കെടുത്തു. യോഗ അദ്ധ്യാപകന്‍ ബാബു കാരന്തരയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും നടന്നു.

Exit mobile version