മകരജ്യോതി തെളിയിക്കാനുള്ള അവകാശവും ശബരിമലയില്‍ തേനഭിഷേകം നടത്താനുള്ള അവകാശവും തിരികെ വേണം; മലയരയര്‍ വിഭാഗം സുപ്രീംകോടതിയിലേക്ക്; തങ്ങളുടെ ക്ഷേത്രം പന്തളം കൊട്ടാരം പിടിച്ചെടുത്തതെന്ന് ആരോപണം

നേരത്തെ ശബരിമല ക്ഷേത്രം മലയരയ വിഭാഗത്തിന്റെ ക്ഷേത്രമായിരുന്നു

പത്തനംതിട്ട: മകരജ്യോതി കത്തിക്കുന്നതിനുള്ള അവകാശവും ശബരിമലയില്‍ അയ്യപ്പനു തേനഭിഷേകം നടത്താനുള്ള അവകാശവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ സമൂഹം സുപ്രീംകോടതിയിലേക്ക്.

മകരവിളക്കില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം, തേനഭിഷേകം നടത്താനുള്ള അവകാശം കരിമല ക്ഷേത്രത്തിലെ പൂജ നടത്താനുള്ള അവകാശം എന്നിവ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സമുദായമായ മലയരയ വിഭാഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി കെ കെ ഗംഗാധരന്‍ പറഞ്ഞു

നേരത്തെ ശബരിമല ക്ഷേത്രം മലയരയ വിഭാഗത്തിന്റെ ക്ഷേത്രമായിരുന്നു. ഇത് പന്തളം കൊട്ടാരം ഏറ്റെടുക്കുകയും അവിടെ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയുമായിരുന്നു. ആയതിനാല്‍ ശബരിമലയുടെ ക്ഷേത്രത്തിന്റെ അവകാശം തിരികെ ലഭിക്കണമെന്നും കെകെ ഗംഗാധരന്‍ ആവശ്യപ്പെട്ടു.

അതെസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തെ അനുകൂലിക്കുന്നില്ലെന്നും, പതിറ്റാണ്ടുകളായ ആചാരം ലംഘിക്കരുതെന്നും മലയരയ സഭ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സഭ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version