നേരിയ പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തി; ഫലം വന്നത് രണ്ട് മാസം കഴിഞ്ഞ്, റിസല്‍ട്ട് വന്നപ്പോള്‍ വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്

തിരൂര്‍: കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം വരാന്‍ വൈകിയത് രണ്ട് മാസം. പൊന്മുണ്ടം പഞ്ചായത്തിലെ ചിലവില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കൊവിഡ് പരിശോധന ഫലം രണ്ട് മാസം കഴിഞ്ഞ് ലഭിച്ചത്.

ഏപ്രില്‍ 12നാണ് വീട്ടമ്മ കോവിഡ് പരിശോധന നടത്തിയത്.എന്നാല്‍ ഫലം വന്നത് 2 മാസത്തോളം വൈകി.കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്. നേരിയ പനിയെ തുടര്‍ന്നാണ് ഏപ്രില്‍ 12ന് ജപ്പാന്‍പടി എല്‍പി സ്‌കൂളില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് ഫലം വരാന്‍ വൈകി. ദിവസങ്ങള്‍ കഴിഞ്ഞതോടെ നെഗറ്റീവ് ആയത് കൊണ്ടാകും ഫലം വരാത്തതെന്ന് കരുതി വീട്ടമ്മയും കുടുംബവും സമാധാനിച്ചു. എന്നാല്‍ ജൂണ്‍ 4ന് പോസിറ്റീവാണെന്നറിയിച്ച്
ആരോഗ്യവകുപ്പില്‍ നിന്ന് വിളി വന്നു.

കൂാടതെ പോലീസ് സ്റ്റേഷന്‍, മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം വിളിയെത്തി. ക്വാറന്റൈനില്‍ ഇരിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ ഒരു കുഴപ്പവും ഇല്ലാത്തതിനാല്‍ വീട്ടമ്മയും കുടുംബവും ആശ്വാസത്തിലാണ്. പക്ഷേ വീട്ടമ്മയില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാം എന്ന് വ്യക്തമല്ല.

Exit mobile version