എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു ആവശ്യപ്പെട്ടത് 10കോടി രൂപയും അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും; ഫോണ്‍ സംഭാഷണം ശരിവെച്ച് പ്രസീതയുടെ വെളിപ്പെടുത്തല്‍

jrp treasurer praseetha

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജെആര്‍പി ട്രഷറര്‍ പ്രസീതയും തമ്മിലുള്ള ഫോണ്‍സംഭാഷണം ശരിവെച്ച് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം മാതൃഭൂമിയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വിട്ടത്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തില്‍ ഉണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു ബിജെപിയോട് 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. ഒപ്പം പാര്‍ട്ടിക്ക് അഞ്ച് നിയസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും ചോദിച്ചതായി പ്രസീത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തുവെച്ചാണ് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇതെന്നും പ്രസീത വ്യക്തമാക്കി. അന്നേദിവസം സികെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ഒന്നാകെ പ്രതിരോധത്തിലായിരിക്കവെയാണ്, സികെ ജാനുമായി ബന്ധപ്പെട്ടുള്ള പുതിയ വിവാദം. സികെ ജാനുവിന്റെ പ്രചരണത്തിനായി ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്‌

Exit mobile version