“കൊല്ലുന്നതിന് മുന്‍പ് മകളോട് പറഞ്ഞിരുന്നു”; നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല; ക്രൂരത വിവരിച്ച് സനുമോഹന്‍-

കൊച്ചി; കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു വൈഗ കൊലപാതകം. പിതാവ് സനു മോഹന്‍ മകള്‍ വൈഗയെ കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. മകള്‍ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിനോട് ആവര്‍ത്തിക്കുകയാണ് സനു മോഹന്‍. കൊല്ലുന്നതിന് മുന്‍പ് മകളോട് അത് പറഞ്ഞിരുന്നു എന്നാണ് സനു മോഹന്‍ പറയുന്നത്. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യമെന്നും സനുമോഹന്‍ പറയുന്നു.

മാമന്റെ വീട്ടില്‍ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ വഴിയില്‍ മദ്യപിച്ചിരുന്നു. ഫ്‌ലാറ്റില്‍ എത്തിയ കുട്ടിയെ സനുമോഹന്‍ സോഫയില്‍ ഇരുത്തി.

തുടര്‍ന്ന് വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞു. കുട്ടിക്ക് ശ്വാസം മുട്ടിയപ്പോള്‍ പിടഞ്ഞു ചാടിയെഴുന്നേറ്റു. എന്നാല്‍ ഇയാള്‍ കുട്ടിയെ ബലം പ്രയോഗിച്ചു സോഫയില്‍ തന്നെ ഇരുത്തി. കൈലി അഴിച്ചു മാറ്റി തോളില്‍ എടുത്തു കിടത്തിയപ്പോഴാണ് മൂക്കില്‍ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.

അതേസമയം തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനല്‍കാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നിന്നു. സനുമോഹന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നല്‍കി.

അതിനിടെ സാമ്പത്തികത്തട്ടിപ്പില്‍ സനു മോഹനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

Exit mobile version