കത്തുന്ന വെയിലിലും ബിനോയിക്കും കുടുംബത്തിനും ‘തണുപ്പാണ്’; വൈറലായി പൂക്കള്‍ കൊണ്ട് മൂടിയ വയനാട്ടിലെ വീട്

കല്‍പ്പറ്റ: പൂക്കള്‍ കൊണ്ട് മൂടിയ വയനാട്ടിലെ ഒരു വീടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അമ്പലവയല്‍ നരിക്കുണ്ട് കല്ലമാരിയില്‍ ബിനോയിയുടേതാണ് ആരുടേയും മനംകുളിര്‍പ്പിക്കുന്ന വീട്. ഈ കുടുംബത്തിന് ഇന്ന് കടുത്ത വേനല്‍ച്ചൂടില്‍ നിന്നും രക്ഷയൊരുക്കുന്നതും ഈ മഞ്ഞപ്പൂക്കള്‍ തന്നെയാണ്. വീടിനകം മുഴുവന്‍ എയര്‍കണ്ടിഷനെ വെല്ലുന്ന തണുപ്പാണെന്നാണ് ബിനോയിയും ഭാര്യ ജസ്നയും പറയുന്നു. ബിനോയി വീടിനെ വള്ളിച്ചെടികളില്‍ അലങ്കരിക്കുന്നത് അഞ്ച് വര്‍ഷം മുമ്പാണ്. ഇതിന് വഴിയൊരുക്കിയതാകട്ടെ ഭാര്യ ജസ്നയുമാണ്.

അമ്പലവയലിലെ ടൗണിലെ സ്വകാര്യ നഴ്സറിയില്‍ നിന്നാണ് ജസ്ന പീതവര്‍ണത്തിലുള്ള പൂക്കളില്‍ ആകൃഷ്ടയായി ഒരു വള്ളിച്ചെടി വാങ്ങുന്നത്. കാറ്റ്‌ക്ലോവൈന്‍ ഇനത്തില്‍പ്പെട്ട ചെടിയാണെന്ന് പിന്നീട് മനസിലായി. തെക്ക്, മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ഈ വള്ളിച്ചെടിയില്‍ ഇഴജന്തുക്കള്‍ കയറിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നഖത്തിന്റെ ആകൃതിയിലുള്ള മുള്ളുകള്‍ ഉള്ളതിനാല്‍ വള്ളിപ്പടര്‍പ്പുകളിലൂടെയുള്ള പാമ്പുകളുടെ സഞ്ചാരം സുഗമമായിരിക്കില്ലെന്ന് ജസ്ന പറയുന്നു.

മറ്റു ചെടികളോടൊപ്പം വീടിനോട് ചേര്‍ന്നാണ് നട്ടത്. ക്രമേണ ഓടിട്ട വീടിന് മുകളിലേക്ക് പടര്‍ന്ന പന്തലിച്ചപ്പോള്‍ അകത്ത് ചൂട് കുറയുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇപ്പോള്‍ വേനലിന്റെ കാഠിന്യം അണുവിടപോലും അനുഭവപ്പെടാറില്ലെന്ന് കുടുംബം പറഞ്ഞു. കടുത്ത ചൂടില്‍ വള്ളികളില്‍ നിറയെ പൂക്കളുണ്ടാകും. മഴപെയ്താല്‍ വാടിവീഴും. ആദ്യരണ്ടുവര്‍ഷങ്ങളില്‍ പൂക്കള്‍ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഒറ്റതവണയായി നിറയെ പൂക്കളുണ്ടായിരുന്നുവെന്ന് ജസ്ന പറഞ്ഞു.

ഇത്തവണ മൂന്ന് തവണകളായാണ് പൂത്തുലഞ്ഞത്. ടൗണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കുകയാണ് ബിനോയ്. വീട്ടമ്മയാണ് ജസ്ന. ബിനോയിക്കും ജസ്നക്കും പുറമെ ഇവരുടെ മൂന്ന് മക്കളും അച്ഛനും അമ്മയുമാണ് വീട്ടിലെ മറ്റംഗങ്ങള്‍.

Exit mobile version