പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകം; ആരോപണ വിധേയനായ ബന്ധു അരുൺ ജീവനൊടുക്കിയ നിലയില്‍!

Reshma Murder case | Bignewslive

തൊടുപുഴ: പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ആരോപണ വിധേയനായ യുവാവ് ജീവനൊടുക്കി. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ അരുൺ എന്ന അനുവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനിടെ ബന്ധുവായ അരുണിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു. അരുണിനൊപ്പം മകള്‍ പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version