‘എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം സാറേ’ കൈകുഞ്ഞുമായി നിറകണ്ണുകളോടെ ധന്യ ; ചികിത്സ പൂര്‍ണ്ണമായും ഏറ്റെടുക്കാമെന്ന് മന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്

Mother Dhanya | Bignewslive

ആലപ്പുഴ: ‘എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം സാറേ’ ഇത് നിറഞ്ഞൊഴുകുന്ന കണ്ണുകളും കൈയ്യില്‍ നാലുമാസം പ്രായമായ കുരുന്നിനെയും എടുത്തുകൊണ്ടുള്ള ധന്യയുടെ അപേക്ഷയാണ്. അമ്പലപ്പുഴ പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ ധന്യയാണ് സാന്ത്വനം വേദിയിലേക്ക് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഓടിയെത്തിയത്.

ജന്മനാ അസുഖംബാധിച്ചിരിക്കുകയാണ് ഈ കുരുന്നിന്. കരഞ്ഞെത്തിയ ധന്യയെ കണ്ടതോടെ, മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങിവന്നു. ജന്മനാ ആന്തരിക അവയവങ്ങള്‍ക്കു കുഴപ്പമുള്ളതിനാല്‍ അധികനേരം കുഞ്ഞിനെ കിടത്താന്‍ കഴിയില്ല. ഘട്ടംഘട്ടമായി ചികിത്സനടത്തിയാല്‍ ഇതു മാറ്റിയെടുക്കാമെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്നതിനാല്‍ സ്വന്തംവീട്ടിലാണ് ഇപ്പോള്‍ ധന്യ താമസിക്കുന്നത്. പിതാവ് രജികുമാറായിരുന്നു ആശ്രയം. എന്നാല്‍, അദ്ദേഹം രണ്ടാഴ്ചമുമ്പുണ്ടായ അപകടത്തില്‍ മരിച്ചു. ഇനി ചികിത്സ നടത്തണമെങ്കില്‍ സര്‍ക്കാര്‍ കനിയണമെന്നു നിറകണ്ണുകളോടെ ധന്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ചികിത്സാരേഖകള്‍ പരിശോധിച്ച മന്ത്രി കുട്ടിയുടെ ചികിത്സ പൂര്‍ണമായി ഏറ്റെടുക്കുന്നതു പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മന്ത്രി ജി. സുധാകരന്‍ രേഖകള്‍ പരിശോധിച്ച് 25,000 രൂപ അടിയന്തരസഹായമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version