മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മരണം പട്ടിണി കിടന്നോ..? രാസപരിശോധനയും നടത്തും

കോട്ടയം: മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിതാവിന്റേത്, പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാന്‍ ആന്തരികാവയങ്ങള്‍ രാസപരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്, വൃദ്ധ ദമ്പതികളോട് മക്കള്‍ കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം ഇവരെ മുറിയില്‍ മകന്‍ പൂട്ടിയിടുകയായിരുന്നു. ഇതിന് പുറമെ, ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛന്‍ പൊടിയനെ ആരോഗ്യപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവര്‍ത്തകരാണ് ജനപ്രതിനിധികളുടേയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും വീട്ടിനുള്ളിലേക്ക് കടക്കുന്നതില്‍ നിന്നും വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.

Exit mobile version