18 ദിവസം, വരുമാനം ഒന്നരലക്ഷം രൂപ! തകരുന്ന കെഎസ്ആര്‍ടിസിക്ക് ‘തുണയായി’ മൂന്നാറിലെ ആനവണ്ടി യാത്ര, വിനോദസഞ്ചാരികളുടെ ഒഴുക്ക് നല്‍കുന്നത് പ്രതീക്ഷ

Munnar KSRTC | Bignewslive

മൂന്നാര്‍: വരുമാനമില്ലാതെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് തുണയാവുകയാണ് മൂന്നാറും വിനോദ സഞ്ചാരികളും. സഞ്ചാരികള്‍ക്ക് കാഴ്ച കാണുന്നതിനായി കെഎസ്ആര്‍ടിസി ആരംഭിച്ച ‘സൈറ്റ് സീങ് സര്‍വീസ്’ വന്‍ വിജയകരമായി മുന്‍പോട്ട് പോവുകയാണ്. ജനുവരി ഒന്നിന് ആരംഭിച്ച സര്‍വീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ വരെയാണ് കളക്ഷന്‍ നേടിയത്.

പഴയ മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ടോപ് സ്റ്റേഷനിലേക്കാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സര്‍വീസ്, ടീ മ്യൂസിയം, റോസ് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും. എല്ലായിടങ്ങളിലും സഞ്ചാരികള്‍ക്ക് ചുറ്റിക്കാണുന്നതിനുള്ള സമയം അനുവദിക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

കെഎസ്ആര്‍ടിസി ബസില്‍ 100 രൂപാ നിരക്കില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പര്‍ കോച്ച് സംവിധാനവും വിജയം തന്നെയാണ്. മൂന്ന് ബസുകളിലായി 48 പേര്‍ക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയില്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 14-നാണ് സര്‍വീസ് ആരംഭിച്ചത്. തിങ്കളാഴ്ച വരെ 3,33,300 രൂപ വരുമാനമായി ലഭിച്ചു.

കൊവിഡ് ഭീതിയിലും മൂന്നാറിലേയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഇത് കടംകയറി നില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് പുത്തന്‍ ഉണര്‍വും പ്രതീക്ഷയുമാണ് നല്‍കുന്നത്. മൂന്നാറിലെ യാത്ര നേരിയ ആശ്വാസം പകരുമെന്നാണ് അധികൃതരുടെയും വിശ്വാസം.

Exit mobile version