‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലിലും പോകാം’ ഇബ്രാഹിം കുഞ്ഞിനോട് ഹൈക്കോടതി; ജാമ്യാപേക്ഷയില്‍ രൂക്ഷവിമര്‍ശനം, ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുതെന്ന് ശാസനം

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി വിമര്‍ശിക്കുന്നു. നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു.

അന്ന് ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. അതേസമയം മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യാപേക്ഷയില്‍ അനാരോഗ്യകാരണങ്ങള്‍ നിരത്തിയതും സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

കോടതിയുടെ വിമര്‍ശനം;

സംഘടനാ തെരഞ്ഞൈടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുത്. പസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയത്.

Exit mobile version