രാത്രി കാലങ്ങളില്‍ മോശം പെരുമാറ്റം, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വര്‍ഷം; അമ്മയുടെ പീഢനം പുറം ലോകത്ത് എത്തിച്ചത് അച്ഛന്‍

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്റെ ഇടപെടലിലൂടെയാണ് ക്രൂരത പുറം ലോകം അറിയുന്നത്.

നാല് വര്‍ഷത്തോളമാണ് അമ്മ കുട്ടിയെ പീഡിപ്പിച്ചത്.രാത്രി കാലങ്ങളില്‍ അമ്മ മോശമായി പെരുമാറിയിരുന്നതായിട്ടാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവതിക്ക് നാല് മക്കളാണ് ഉള്ളത്. നാല് മക്കളും മാതാവും വക്കത്തെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് 17 വയസുള്ള മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് സംശയാസ്പദമായ ചില കാര്യങ്ങള്‍ കാണുകയും അത് പിതാവിനെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നാട്ടിലെത്തിയ പിതാവ് സ്ത്രീയില്‍ നിന്ന് വിവാഹമോചനം നേടി. പിന്നാലെ കുട്ടികളുമായി വിദേശത്തേക്കു പോയി. പതിനാല് വയസുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പിതാവ് നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പത്ത് ദിവസം നടത്തിയ കൗണ്‍സിലിംഗിലാണ് അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. വക്കം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.നിലവില്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version