ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ടു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ പശു ചത്തു, ഒപ്പം കുഞ്ഞും

പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശ്വാസം മുട്ടി പശു ചത്തു. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുടുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നത്. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യം.

ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന്‍ ഓഫിസിന് സമീപം കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ചാണ് പശുവിനെ കെട്ടിയിട്ടത്.

വിവരം അറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ചര്‍ച്ചയ്‌ക്കൊടുവില്‍ പോലീസിന്റെ നേതൃത്വത്തില്‍ പശുവിനെ സുന്ദരേശന് വിട്ടു നല്‍കി. രാത്രിയോടെ വീട്ടില്‍ എത്തി തൊട്ടടുത്ത റബര്‍ മരത്തില്‍ പശുവിനെ കെട്ടിയിട്ടു.

രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ചത്ത നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയത് കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version