വടകരയില്‍ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കോഴിക്കോട്: വടകരയില്‍ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ബംഗളൂരുവില്‍ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്. വടകര കൈനാട്ടി സ്വദേശികളായ മൊയ്തീന്‍, അഫ്‌നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 11 ന് പുലര്‍ച്ചെയാണ് സംഭവം.

കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രതികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. ഇരുവരുടെയും നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version