‘സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല; സ്ത്രീകള്‍ കടന്നുവന്നാല്‍ സെമിനാരി പഠനത്തിന് അയക്കുന്നതില്‍ തെറ്റില്ല’: മാര്‍ത്തോമ്മ സഭ പുതിയ പരമാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത

പത്തനംതിട്ട: സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ലെന്ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത. സ്ത്രീകള്‍ കടന്നുവന്നാല്‍ സെമിനാരി പഠനത്തിന് അയക്കുന്നതില്‍ തടസ്സമില്ലെന്നും ‘സംവരണം പോലുമില്ലാതെ സഭയിലും സമൂഹത്തിലും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കേണ്ട സമയമായി എന്നും ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന അഭിമുഖത്തില്‍ വനിതാപൗരോഹിത്യത്തെ മാര്‍ത്തോമ്മ സഭ സ്വാഗതം ചെയ്യുന്നോ എന്ന ചോദ്യത്തോടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം.

‘ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല. ഒട്ടേറെ കടമ്പകള്‍ കടന്നാണ് ഒരാള്‍ വൈദിക പഠനത്തിന് പ്രാപ്തനാകുന്നത്. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് സ്ത്രീകള്‍ കടന്നുവന്നാല്‍ സെമിനാരി പഠനത്തിന് അയക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ അതിനുശേഷം പൗരോഹിത്യത്തിലേക്കുള്ള കടന്നുവരവ് സഭാസമിതികളും വിശ്വാസികളും അംഗീകരിക്കണം. എപ്പിസ്‌കോപ്പല്‍ സമിതിക്കുപോലും അതിനുശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ. അംഗീകാരയോഗ്യയായ ഒരു വ്യക്തി വരുന്നതുവരെ കാത്തിരിക്കാം.’ മാര്‍ തിയഡോഷ്യസ് പറഞ്ഞു.

‘സംവരണം പോലുമില്ലാതെ സഭയിലും സമൂഹത്തിലും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കേണ്ട സമയമായി. ദാരിദ്ര്യത്തിന് കാരണം പാവപ്പെട്ടവരല്ലെന്ന് പറയുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ച് ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് കാരണം അവരല്ല. അതിന് പിന്നില്‍ സമൂഹത്തിന് വലിയ സ്വാധീനമുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള അധിക്ഷേപം മാറ്റിയെടുക്കാന്‍ സാധിക്കും. സമൂഹത്തിന് പ്രയോജനകരമായ ശുശ്രൂഷകള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമം മാര്‍ത്താമ്മോസഭയുടെ വലിയ ദൗത്യങ്ങളിലൊന്നാണെന്നും ബോധവത്കരണത്തിലൂടെ ട്രാന്‍സ്‌ജെന്‍ജഡറുകളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായി തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ചെയ്തത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ കാര്‍മികത്വം വഹിച്ചു.

Exit mobile version