വര്‍ഷത്തില്‍ പാഴായി പോവുന്നത് 85,000 ടണ്‍ കശുമാങ്ങ; ‘ഫെനി’ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങി കശുവണ്ടി വികസന കോര്‍പ്പറേഷന്‍

കൊച്ചി: കശുമാങ്ങയില്‍നിന്ന് ‘ഫെനി’ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങി പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍. ഇതിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തി വരുന്നത്.

കിറ്റ്കോയാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അനുമതി ലഭിക്കുന്നതോടെ കോര്‍പ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിലാണ് ഉത്പാദനം ആരംഭിക്കുക. ഫെനി ഉത്പാദനത്തിനായി 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ, ഫെനി ഉത്പാദനത്തിലൂടെ വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നുണ്ട്. ഫെനിയുടെ വില്‍പ്പന എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

പദ്ധതി വഴി നൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഡിസംബറില്‍ ആരംഭിക്കുന്ന കശുവണ്ടി സീസണ്‍ മാര്‍ച്ച് വരെ നീളും. ഈ സീസണില്‍ത്തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പ്രതികരിച്ചു. നിലവില്‍ കേരളത്തില്‍ ഒരുവര്‍ഷം 85,000 ടണ്‍ കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഫെനി ഉത്പാദനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ കശുമാങ്ങ പാഴായിപ്പോകാതെ സൂക്ഷിക്കാമെന്നും അധികൃതര്‍ ലക്ഷ്യമി
ടുന്നു.

ഇതിനു പുറമെ, കശുമാങ്ങയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നം വിപണിയില്‍ എത്തുന്നതിനൊപ്പം കര്‍ഷകര്‍ക്കും ആശ്വാസമാകും. കിലോയ്ക്ക് 3.75 രൂപ കൊടുത്ത് കര്‍ഷകരില്‍നിന്ന് മാങ്ങ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ തോട്ടണ്ടിക്ക് പുറമെ, കര്‍ഷകര്‍ക്ക് മാങ്ങയില്‍ നിന്ന് വരുമാനം നേടാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ കശുമാവുള്ളത്. അതിനാല്‍ ഈ ജില്ലകളില്‍ നിന്നും ഫെനി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.

Exit mobile version