ബിലിവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ഐഫോണ്‍ തട്ടിപ്പറിച്ച് ഓടിയ വൈദികന്‍ ഫോണ്‍ എറിഞ്ഞുടച്ചു..! പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ ജീവനക്കാരിയുടെയും ശ്രമം

തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രെഷന്‍ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിക്കഴിഞ്ഞു.

അതേസമയം, റെയ്ഡ് നടക്കുന്നതിനിടെ നാടകീയമായ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഈ ഫോണ്‍ തട്ടിപ്പറിച്ച് ഓടാനുള്ള ശ്രമമാണ് നടത്തിയത്. ശേഷം ഫോണ്‍ എറിഞ്ഞുടച്ച് ബാത്ത്‌റൂമിലേയ്ക്ക് ഓടുകയും ഫ്‌ളഷ് ചെയ്യാനുള്ള ശ്രമവും നടത്തി. എന്നാല്‍ ഇതിനിടെ ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ വൈദികനെ പിടികൂടുകയും ചെയ്തു. ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫാദര്‍ സിജോ ആണ് ഫോണ്‍ തട്ടിപ്പറിഞ്ഞ് ഓടിയതും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയതും.

എന്നാല്‍, ഇതിനു പുറമെ, നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയും നടത്തി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്.

Exit mobile version