ജ്വല്ലറി തട്ടിപ്പ് കേസ്; ജനവഞ്ചകനായി മാറിയ ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദീന് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരുവാനുള്ള അവകാശമില്ലെന്ന് ഡിവൈഎഫ്‌ഐ. ജനവഞ്ചകനായി മാറിയ ഖമറുദീന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലാണ് രാജി ആവശ്യപ്പെട്ടത്. എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപ തട്ടിയെടുത്ത കേസിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 109 വഞ്ചനാ കേസുകളില്‍ പ്രതിയായ ഖമറുദ്ദീന് എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഖമറുദീന്‍ ചെയ്തത്. ഇത്രയധികം പരാതികള്‍ ഉയര്‍ന്നിട്ടും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും ഖമറുദീന്റെ രാജി ആവശ്യപ്പെടാത്ത മുസ്ലീം ലീഗും കോണ്‍ഗ്രസ്സും പണം തട്ടുന്ന കൊള്ളസംഘത്തെ പോലെയാണ് പെരുമാറുന്നത്.

ജ്വല്ലറി പൂട്ടിയപ്പോള്‍ തന്നെ ഖമറുദ്ദീന്‍ ആസ്തികള്‍ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു എംഎല്‍എ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നത് കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

അറസ്റ്റുണ്ടായിട്ട് പോലും രാജിവയ്ക്കാന്‍ ആവശ്യപ്പെടാത്ത യുഡിഫ് നേതൃത്വം ഈ കൊള്ളയ്ക്ക് പിന്തുണകൊടുക്കുകയാണ്. നിരന്തരം രാജി ആവശ്യം ഉയര്‍ത്തുന്ന ചെന്നിത്തല, തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വന്തം മുന്നണിയിലെ എംഎല്‍എയുടെ രാജി ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടുകയും ചെയ്തു.

Exit mobile version