സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 197 പുതിയ കോഴ്സുകള്‍; ഇത്രയധികം കോഴ്സുകള്‍ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 47 സര്‍ക്കാര്‍ കോളേജുകളില്‍ 49 കോഴ്സുകള്‍, 105 എയ്ഡഡ് കോളേജുകളില്‍ 117 കോഴ്സുകള്‍, എട്ടു സര്‍വകാലാശാലകളില്‍ 19 കോഴ്സുകള്‍, എട്ടു എഞ്ചിനിയറിംഗ് കോളേജുകളില്‍ 12 കോഴ്സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളില്‍പ്പെട്ടതാണിത്. 2020-21 അധ്യയന വര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകള്‍ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി എം.ജി. സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയില്‍ ആറംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളോട് സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

സര്‍വകലാശാലകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നാക് അക്രഡിറ്റേഷനില്‍ നിശ്ചിത ഗ്രേഡ് ലഭിച്ച കോളേജുകള്‍ക്കാണ് ഇപ്പോള്‍ കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് കോളേജുകള്‍, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളേജുകള്‍, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിയിട്ടില്ല. 66 സര്‍ക്കാര്‍ കോളേജുകളില്‍ 47 കോളേജുകള്‍ക്കും ദേവസ്വം ബോര്‍ഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവര്‍ നടത്തുന്ന എല്ലാ കോളേജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്. നാനോ സയന്‍സ്, സ്പെയിസ് സയന്‍സ്, എക്കണോമെട്രിക്സ്, ബിസിനസ് എക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ്, സ്പോര്‍ട്സ് മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സെയില്‍സ് മാനേജ്മെന്റ്, മള്‍ട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, റിന്യൂവബിള്‍ എനര്‍ജി, കമ്പ്യൂട്ടേഷണല്‍ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കും ഇത്രയധികം കോഴ്സുകള്‍ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍തന്നെ ആദ്യമാണ്. ഈ അധ്യയന വര്‍ഷം തന്നെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കും. ഇതിനു വേണ്ടി സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ അറിയിച്ചു. ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ മാത്രം ലഭ്യമായ കോഴ്സുകള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ അധ്യയനവര്‍ഷം തന്നെ കോഴ്സുകള്‍ അനുവദിച്ച് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ഇപ്പോള്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം കോഴ്സുകള്‍ ലഭിക്കാത്ത കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സമയബന്ധിതമായി കൈക്കൊള്ളുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

Exit mobile version