കട്ടപ്പനയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി മനു മനോജ് ജയിലില്‍ ജീവനൊടുക്കി

കട്ടപ്പന: നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ് ജീവനൊടുക്കിയത്. 24 വയസായിരുന്നു. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുന്‍പാണ് മരിച്ചത്.

ഒക്ടോബര്‍ 23-നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

ആത്മഹത്യാശ്രമത്തിന് രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Exit mobile version