സ്വര്‍ണക്കടത്തു പൊളിച്ച രഹസ്യ ഇന്‍ഫോര്‍മര്‍ക്ക് പ്രതിഫലം 45 ലക്ഷം രൂപ; ആ ഇന്‍ഫോര്‍മര്‍ ആര്

തിരുവനന്തപുരം: കേരളം ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സ്വര്‍ണ്ണം പിടികൂടാന്‍ വിവരങ്ങള്‍ നല്‍കി സഹായിച്ച വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷം രൂപ ലഭിക്കും. അഡ്വാന്‍സായി ലഭിക്കുന്നത് 22.50 ലക്ഷം രൂപയാണ്. ബാക്കി തുക കേസ് പൂര്‍ത്തിയായശേഷം കൈമാറും. നയതന്ത്ര ബാഗേജു വഴി കടത്താന്‍ ശ്രമിച്ച 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പിടികൂടിയത്.

കസ്റ്റംസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാര്‍ഗോ വിഭാഗം അസി. കമ്മിഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ജൂലൈ 5നു സ്വര്‍ണം പിടികൂടിയത്. അതേസമയം കസ്റ്റംസിന് വിവരങ്ങള്‍ കൈമാറിയ വ്യക്തി ആരാണെന്ന് വ്യക്തമല്ല. വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് മാത്രമറിയുന്ന രഹസ്യമാണ്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ തയാറായില്ല.

സ്വര്‍ണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍നിന്നാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം അനുവദിക്കുന്നത്. സ്വര്‍ണം പിടികൂടി കഴിഞ്ഞാല്‍ പകുതി തുക അഡ്വാന്‍സായി നല്‍കും.കേസ് പൂര്‍ത്തിയായശേഷം ബാക്കി തുക കൈമാറും. പ്രതിഫലമായി നല്‍കുന്ന തുകയ്ക്കു നികുതി ബാധകമല്ല. രഹസ്യവിവരം നല്‍കിയ ആള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.

Exit mobile version