ഭാര്യ രാഖിക്കും മകനും പിന്നാലെ സിജുവും; തൂങ്ങി മരിച്ചു, കുടുംബത്തിലെ 3 മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍

കൊല്ലം: കൊല്ലത്ത് കഴിഞ്ഞ ദിവസം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു സിജു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്.

പാലക്കടവ് കായല്‍വാരത്ത് രമാസദനത്തില്‍ യശോധരന്‍ പിള്ളയുടെ മകളാണ് രാഖി. നാലുവര്‍ഷം മുന്‍പായിരുന്നു രാഖിയും സിജുവുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ മകനുമായി പുറത്തേക്ക് പോയ രാഖി, നാട്ടുകാര്‍ ചോദിച്ചപ്പോള്‍ കുടുംബവീട്ടിലേക്കെന്നാണ് പറഞ്ഞത്.

ചൂണ്ടയിടുകയായിരുന്ന കുട്ടികള്‍ വൈകീട്ട് അഞ്ചോടെ രാഖി കുഞ്ഞുമായി കായല്‍വാരത്തുകൂടി നടന്നുപോകുന്നത് കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ മകന്‍ ആദിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച കൊവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും. പിന്നാലെയാണ് മനംനൊന്ത് സിജുവും തൂങ്ങി മരിച്ചത്.

Exit mobile version