മഥുര ഇദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു; പള്ളി സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന്റെ ഭാഗത്തെന്ന് ഹര്‍ജിക്കാര്‍

ലഖ്‌നോ: യുപിയിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഇദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്മഭൂമിയിലാണ് മഥുര ഇദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ സിവില്‍ കോടതി തള്ളിയ ഹര്‍ജിയാണ് ഇപ്പോള്‍ മഥുര കോടതി സ്വീകരിച്ചിരിക്കുന്നത്.

സിവില്‍ കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ 18ന് ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ ഹര്‍ജി പരിഗണിക്കും. സാഹി ഇദ്ഗാഹ് പള്ളി കൃഷ്‌ണെന്റ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിനേയും സാഹി മസ്ജിദ് ഇദ്ഗാഹ് ട്രസ്റ്റിനേയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം പള്ളിയും ക്ഷേത്രവും തമ്മില്‍ തര്‍ക്കങ്ങളൊന്നും നില നില്‍ക്കുന്നില്ലെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു.പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മഹേഷ് പതക് പറഞ്ഞു. 17ാം നൂറ്റാണ്ടിലാണ് സാഹി ഇദ്ഗാഹ് പള്ളി പണികഴിപ്പിച്ചിരിക്കുന്നത്.

Exit mobile version