വിപ്പ് ലംഘനം; റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പരാതിയില്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിനിടെ വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നോട്ടീസ് നല്‍കി. വിപ്പ് ലംഘനത്തിന് ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് എംഎല്‍എമാര്‍ക്കും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

നടപടിക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും നടപടി എടുത്താല്‍ എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിയിലാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിജെ ജോസഫും മോന്‍സ് ജോസഫും യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാല്‍ രണ്ടു പേരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.

വിപ്പ് ലംഘനത്തിന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും പരാതിയുമായി സ്പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍, റോഷി അഗസ്റ്റിന്റെ പരാതിയാണ് ആദ്യം ലഭിച്ചത്. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ തുടര്‍നടപടികളിലേക്ക് നീങ്ങിയത്. ജോസഫ് വിഭാഗം നല്‍കിയ പരാതി സ്പീക്കര്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കും.

Exit mobile version