യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരണം; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ പോലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കുകയും ചെയ്തു.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകള്‍ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിരുന്നു.

കേസെടുത്തതിനു പിന്നാലെ പരിഹാസ പ്രതികരണവുമായി ശ്രീലക്ഷ്മി അറയ്ക്കലും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘ജീവിതത്തില്‍ ഇന്നേവരെ സൈബര്‍ ബുളളിയിങ്ങ് / നഗ്‌ന ചിത്രങ്ങള്‍ വീഡിയോ പ്രചരിച്ചവര്‍ / മോര്‍ഫ്ഡ് വീഡിയോ പ്രചരിച്ചവര്‍ / ഫോണ്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിച്ചവര്‍ / ഫേക്ക് ഐഡി ക്രിയേറ്റ് ചെയ്യപ്പെട്ടവര്‍ തുടങ്ങിയവര്‍… ഇങ്ങനെ ഇരയാക്കപ്പെട്ട ആളുകള്‍ ഒന്നു ഇന്‍ബോക്‌സിലോ കമന്റ് ബോക്‌സിലോ കമന്റ് ചെയ്യാമോ?’ ശ്രീലക്ഷ്മി കുറിച്ചു.

Exit mobile version