ഭാര്യയ്ക്കും 3 മക്കള്‍ക്കും കൊവിഡ്; വൈറസ് മൂലം മരിച്ച വ്യക്തിയുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കി അന്‍വര്‍ സാദത്ത് എംഎല്‍എ

ആലുവ: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കി അന്‍വര്‍ സാദത്ത് എംഎല്‍എ. കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട തേവന്റെ ഭാര്യയും മൂന്ന് മക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് അന്‍വര്‍ സാദത്ത് എംഎല്‍എ നേതൃത്വം നല്‍കി രംഗത്ത് വന്നത്.

മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചതും ശ്മശാനത്തില്‍ ഇറക്കിയതും പിപിഇ കിറ്റ് ധരിച്ചെത്തിയ എംഎല്‍എ ഉള്‍പ്പെടെ 3 പേരാണ്. യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് സിദ്ദീഖ്, തേവന്റെ ബന്ധുവും ആരോഗ്യ പ്രവര്‍ത്തകനുമായ കിരണ്‍ എന്നിവരാണ് എംഎല്‍എയ്ക്ക് ഒപ്പം എത്തിയ മറ്റു 2 പേര്‍. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായതിനാല്‍ സംസ്‌കാരത്തിന്റെ ചെലവു വഹിച്ചതും എംഎല്‍എ തന്നെയാണ്. എഴുപത്തിരണ്ടുകാരനായ തേവന്റെ ഏക മകന്‍ സുകുമാരന്‍ 19 ദിവസം മുന്‍പു മരണപ്പെട്ടിരുന്നു.

വൃക്ക രോഗിയായിരുന്നു. തേവന്റെ ഭാര്യ തങ്കമ്മ, മക്കളായ കൗസല്യ, വത്സല, ഷൈലജ എന്നിവര്‍ വൈറസ് ബാധയെ തുടര്‍ന്ന് യുസി കോളജിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ്. കഴിഞ്ഞ ദിവസം കപ്രശേരി സ്വദേശി കെഎം ബാവ കൊവിഡ് മൂലം മരിച്ചപ്പോഴും കബറടക്കത്തിന് അദ്ദേഹം പിപിഇ കിറ്റ് ധരിച്ച് എത്തിയിരുന്നു. ആലുവ നിയോജകമണ്ഡലത്തില്‍ കൊവിഡ് രോഗികളുടെ സംസ്‌കാരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയിച്ചാല്‍ സന്തോഷപൂര്‍വം എത്തുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പ്രതികരിച്ചു.

Exit mobile version