മദ്യവില ഉയരും…? വില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കേരളത്തിലുള്ള മദ്യ വിതരണം നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് കമ്പനികള്‍

Liquor | Bignewslive

തിരുവനന്തപുരം: വില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കേരളത്തിലുള്ള മദ്യ വിതരണം നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മദ്യ കമ്പനികള്‍. ഇക്കാര്യം അറിയിച്ച് ബെവ്‌കോ എംഡിക്ക് കമ്പനികള്‍ കത്ത് നല്‍കി. കേരള ഡിസ്റ്റലറീസ് ഇന്‍ഡസ്ട്രിയല്‍ ഫോറവും ഡിസ്റ്റലറീസ് അസോസിയേഷനുമാണ് ഇതുസംബന്ധിച്ചുള്ള കത്ത് കൈമാറിയിരിക്കുന്നത്. പുതിയ നിലപാട് മദ്യവില്‍പനയെ സാരമായി ബാധിക്കും.

മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് ഇത്തരമൊരു കത്തുനല്‍കാന്‍ ഇടയായത്. വില പുതുക്കി നിശ്ചയിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിലുള്ള മദ്യവിതരണം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ മെയ് മാസത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. കൊവിഡ് മഹാമാരി പിടിമുറുക്കിയതിനാല്‍ ടെന്‍ഡര്‍ തുറക്കുന്നത് വൈകുകയായിരുന്നു. ജൂലൈ 26 നാണ് പിന്നീട് ടെന്‍ഡര്‍ തുറന്നത്. 96 കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്. അതേസമയം കഴിഞ്ഞ തവണ പങ്കെടുത്ത 28 കമ്പനികള്‍ പങ്കെടുത്തിരുന്നുമില്ല.

ജൂലൈ 26 ന് ടെന്‍ഡര്‍ തുറന്നെങ്കിലും ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. 2017ലാണ് ഏറ്റവുമൊടുവില്‍ മദ്യവില പുതുക്കി നിശ്ചയിച്ചത്. ഏഴ് ശതമാനം മാത്രമാണ് അന്ന് വര്‍ധനവ് വരുത്തിയത്. എന്നാല്‍ മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. നിലവിലെ നിരക്കില്‍ മദ്യം തന്നാല്‍ അത് വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ എത്രയും പെട്ടന്ന് വില പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു.

Exit mobile version