പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണം; വിപ്പ് ലംഘിച്ചതിന് സ്പീക്കര്‍ക്ക് പരാതി നല്‍കി ജോസ് വിഭാഗം

തിരുവനന്തപുരം: പി ജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യര്‍ ആക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രഫ എന്‍ ജയരാജാണ് കത്ത് നല്‍കിയത്. അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യര്‍ ആക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചര്‍ച്ചയും നടന്നത്. ഇതില്‍ നിന്നും വിട്ടു നില്‍ക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ മാരായ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ക്ക് റോഷി അഗസ്റ്റിന്‍ വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് പിജെ ജോസഫും മോന്‍സ് ജോസഫും വോട്ടു ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

എന്നാല്‍ റോഷി അഗസ്റ്റിന്‍ അല്ല വിപ്പ് മോന്‍സ് ജോസഫാണ് വിപ്പ് എന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. കെഎം മാണി മരിച്ചതിന് ശേഷം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോന്‍സ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാല്‍ മോന്‍സ് നല്‍കിയ വിപ്പാണ് നില നില്‍ക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം.

Exit mobile version