പള്ളിവാസല്‍ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച; അപകട ഭീതിയില്‍ നാട്ടുകാര്‍

ഇടുക്കി: ഇടുക്കി പള്ളിവാസല്‍ പവര്‍ ഹൗസിലേയ്ക്ക് വെള്ളം കൊണ്ട് പോകുന്ന പെന്‍സ്റ്റോക് പൈപ്പിന് ചോര്‍ച്ച. പവര്‍ ഹൗസിന്റെ നൂറ് മീറ്റര്‍ മുകള്‍ ഭാഗത്തുള്ള ഏറ്റവും വലിയ പൈപ്പിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപം നിരവധി വീടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ അപകടം സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉടന്‍ ചോര്‍ച്ച പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടുക്കി പന്നിയാര്‍ പെന്‍സ്റ്റോക് ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിട്ട ഇന്നലെയാണ് പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്.

പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിയുടെ പവ്വര്‍ ഹൗസിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന ഏറ്റവും വലിയ പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. കൂറ്റന്‍ പൈപ്പുകള്‍ തമ്മില്‍ കൃത്യമായി ഉറപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചോര്‍ച്ചയുടെ അളവ് കൂടി വരികയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപം നിരവധി വീടുകളുണ്ട്.

പല പൈപ്പുകളും കാലഹരണപ്പെട്ട് ബലക്ഷയം ഉണ്ടായി, ദുരന്തമുണ്ടാകുന്നതിന് മുന്‍പ് ഇവ മാറ്റാന്‍ അധികൃതര്‍ തയാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എട്ടുപേരുടെ ജീവനെടുത്ത പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുന്തത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് കരകയറിയിട്ടില്ല. അതിനു മുന്‍പാണ് മറ്റൊരു ദുരന്ത സാധ്യതയായി പള്ളിവാസല്‍ പദ്ധതിയുെട പെന്‍സ്റ്റോക്കുകള്‍ ചോര്‍ന്നൊലിക്കുന്നത്.

Exit mobile version