കുന്നംകുളം ഇകെ നായനാര്‍ സ്മാരക ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കുന്നംകുളം ഇ.കെ.നായനാര്‍ സ്മാരക ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് വിവിധങ്ങളായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വിഭാവനം ചെയ്തത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണെന്നും ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളത്ത് സംസ്ഥാന സര്‍ക്കാരിന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ബസ് ടെര്‍മിനല്‍ കം ഷോപിംഗ് കോപ്ലക്‌സ് നിര്‍മ്മാണം നഗരസഭയുടെ 4.33 ഏക്കര്‍ സ്ഥലത്ത് 15.45 കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിലാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്. ഭാവിയില്‍ കമേര്‍ഷല്‍ ഏരിയയും,പാര്‍ക്കിംഗ് ഏരിയയും വിപുലീകരിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം.

പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡ് ഒരു കോടി രൂപ മുടക്കി നവീകരിക്കാന്‍ പദ്ധതിയാരംഭിച്ചിട്ടുണ്ടെന്നും എസി മൊയ്തീന്‍ പറഞ്ഞു.കുന്നംകുളത്തിന്റെ സാഹിത്യകാരന്‍ സിവി ശ്രീരാമന് വേണ്ടി ഒരു സ്മാരകം നിര്‍മ്മിക്കും.ഇതിന് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

36 കോടി രൂപ ചെലവില്‍ അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡ് നവീകരിക്കല്‍, ലോക ബാങ്കിന്റെ സഹായത്തോടെ 13 കോടി രൂപ ചെലവില്‍ കുന്നംകുളത്ത് ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, ആര്‍ത്താറ്റ് ആരോഗ്യ കേന്ദ്രം, 9.5 കോടി രൂപ ചെലവില്‍ കിഴൂര്‍ പോളിടെക്‌നിക് നവീകരണം തുടങ്ങി ഒട്ടേറെ മാതൃകാപദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കുന്നംകുളത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം സെപ്റ്റംബര്‍ 30 നകം തുറന്ന് കൊടുക്കുമെന്നും മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു.

ജില്ലാകളക്ടര്‍ എസ് ഷാനവാസ് (ഓണ്‍ലൈന്‍), നടന്‍ വി കെ ശ്രീരാമന്‍, എഴുത്തുകാരായ ടി ഡി രാമകൃഷ്ണന്‍ (ഓണ്‍ലൈന്‍), റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍, കലാമണ്ഡലം നിര്‍വ്വാഹക സമിതിയംഗം ടി കെ വാസു, ആര്‍ക്കിടെക്ചര്‍ ഡോ. ജോത്സ്‌ന റാഫേല്‍, നിര്‍മ്മാണ ചുമതല സ്ഥാപന പ്രതിനിധി രമേശന്‍ പാലേരി, നഗരസഭ വെസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ സി ബിനയ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍ പേഴ്‌സന്‍ സീതാരവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ബി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Exit mobile version